തിരുവനന്തപുരം: ഫോണ്‍ വിവാദത്തെ തുടര്‍ന്ന് രാജിവച്ച എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടിയെ എന്‍സിപിയുടെ പുതിയ മന്ത്രിയാകും. നാളെ വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്‍സിപിയുടെ ആവശ്യം എല്‍ഡിഎഫ് അംഗീകരിച്ചു.ഇന്നു ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമായത്.തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രൻ. തിരികെ മന്ത്രി സ്ഥാനത്തെത്തുന്നതിനെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ല. തെൻറ രാജിയും പുതിയ മന്ത്രിയെയുമെല്ലാം കൂട്ടായെടുത്ത തീരുമാനങ്ങളാണെന്നും ശശീന്ദ്രൻ .പറഞ്ഞു.കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി ഇത് മൂന്നാം തവണയാണ് എം.എല്‍.എയാകുന്നത്. പിണറായി മന്ത്രിസഭാ രൂപവത്കരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായതോടെയാണ് അദ്ദേഹത്തിന് നറുക്ക് വീണത്.