കണ്ണൂര്‍: കാസര്‍കോട് മദ്രസ അധ്യപകനെ താമസ സ്ഥലത്തു കയറി വെട്ടിക്കൊന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജേഷ് എന്ന അപ്പു, നിധിൻ, അഖിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്കിലെത്തിയാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചന . പ്രദേശത്ത് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൊലപാതക കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് വിവരം.മാര്‍ച്ച് 20നാണ് കുടക് എരുമാട് സ്വദേശിയും ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനുമായ റിയാസ് മൗലവി(34)യെ പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി 12.15ഓടെയായിരുന്നു സംഭവം..കൊലയ്ക്കു പിന്നിലുള്ള പ്രകോപനം ഇനിയും വ്യക്തമല്ല. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. അതേസമയം, പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഇരുചക്ര വാഹനങ്ങളുടെ രാത്രിയാത്ര നിരോധിച്ചു. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് രാത്രിയാത്രയ്ക്ക് വിലക്കുള്ളത്.