വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം; രണ്ടു പേര്‍ അറസ്റ്റില്‍; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനും വാളയാര്‍ അട്ടപ്പള്ളം സ്വദേശിയുമായ മധു (27),സ്ത്രീയുടെ രണ്ടാം ഭര്‍ത്താവിന്റെ കൂട്ടുകാരനും ഇടുക്കി രാജാക്കാട് സ്വദേശിയുമായ ഷിബു (43) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രണ്ട് പേരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്.ബലാല്‍സംഗം, പോസ്‌കോ, പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ കസബ സി.ഐ ഓഫിസിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വെള്ളിയാഴ്ച പകല്‍ പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എന്‍.ജെ. സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതി മധു ഇരു പെണ്‍കുട്ടികളേയും മരണത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഷിബു മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷിബുവിന് കഴിഞ്ഞ എട്ട് വര്‍ഷമായി മരിച്ച പെണ്‍കുട്ടികളുടെ വീടുമായി നല്ല ബന്ധമാണ്. ഈ വീടിനോട് ചേര്‍ന്നാണ് ഇയാള്‍ താമസിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.13കാരിയായ മൂത്ത മകള്‍ ജനുവരി 13നും ഒമ്പതുകാരിയായ ഇളയ മകള്‍ മാര്‍ച്ച് നാലിനുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ഇരുവരും ഒരേ സ്ഥാനത്താണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യഭര്‍ത്താവിലുള്ളതാണ് മൂത്ത കുട്ടി. മരിച്ച ഇളയ മകളും ഏഴു വയസുള്ള മകനും രണ്ടാം ഭര്‍ത്താവിലുള്ളതാണ്.

© 2024 Live Kerala News. All Rights Reserved.