നാദാപുരത്ത് മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു; മന്ത്രവാദം നടത്തിയത് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്ന്

കോഴിക്കോട്: നാദാപുരത്ത് മന്ത്രവാദത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മന്ത്രവാദിനി കുറ്റ്യാടി സ്വദേശി നജ്മയെ പൊലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനക്ക് ജിന്ന് ചികിത്സക്കിടെ പെട്രോളില്‍നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റത്. തീപിടിത്തമുണ്ടായ ഉടന്‍ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയില്‍ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂര്‍ണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങള്‍ നീക്കംചെയ്ത ശേഷം വീടിന്റെ പിന്‍ഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കര്‍മത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും മന്ത്രവാദിനിയുടെ വീട്ടില്‍നിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുകയും ചെയ്തു.വിവാഹബന്ധം വേര്‍പെടുത്തിയ ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതി നജ്മയുടെ അടുത്തെത്തിയത്. മാഹിയിലെ ബന്ധുക്കള്‍ വഴിയാണ് ജിന്ന് ചികിത്സയെക്കുറിച്ച് ഷമീനയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഉച്ചക്ക് രണ്ടരയോടെ പുറമേരിയിലത്തെിയ ഇവര്‍ക്ക് ജിന്ന് ചികിത്സക്കാവശ്യമായ സാധനങ്ങള്‍ നജ്മ കുറിച്ചുനല്‍കി. ഇതുപ്രകാരം പുറമേരി ടൗണിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി. എന്നാല്‍, നജ്മ ആവശ്യപ്പെട്ട മണ്ണെണ്ണ ലഭിച്ചില്ല. തിരിച്ച് വീട്ടിലത്തെിയവരോട് പകരം പെട്രോള്‍ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കക്കംവെള്ളിയിലെ പെട്രോള്‍ പമ്പില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി നജ്മക്ക് നല്‍കി. വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പഌസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്റെ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.ഇതിനിടെ, മണ്‍ചട്ടിയില്‍ നിന്ന് തീ പുറത്തുണ്ടായിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലത്തെിച്ച് ശരീരത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ നീക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് കുറ്റ്യാടി അടുക്കത്ത് മന്ത്രവാദം നടത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നജ്മ പുറമേരിയില്‍ വാടക വീടെടുത്ത് മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. കുട്ടികള്‍ ഇല്ലാത്തവര്‍,മാനസിക രോഗികള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെയാണ് നജ്മ ലക്ഷ്യമിട്ടിരുന്നത്.

© 2024 Live Kerala News. All Rights Reserved.