പൊട്ടുതൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ നടക്കുന്ന മുസ്ലിം പെണ്ണ്; നാദാപുരത്തുക്കാരിക്കെതിരെ ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

കോഴിക്കോട്: തട്ടമിടാതെ ഹിന്ദു ചെക്കന്മാരുടെ കൂടെ പൊട്ടു തൊട്ടു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലീം യുവതിക്ക് നേരെ ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. നാദാപുരം സ്വദേശി അസ്‌നിയ ആഷ്മിനാണ് ലീഗിന്റെ വ്യക്തിഹത്യ നേരിടേണ്ടിവരുന്നത്. ബെംഗളൂരുവില്‍ മൂന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയാണ് അസ്‌നിയ ആഷ്മിന്‍.ചിത്രത്തില്‍ കാണുന്ന പൊട്ടും മറ്റും ചൂണ്ടിയാണ് ആക്ഷേപം. നിനക്ക് തട്ടമിട്ടൂടെ പെണ്ണേ, നിനക്ക് സ്വര്‍ഗത്തില്‍ പോണ്ടേ പെണ്ണേ മോഡല്‍ സ്ഥിരം കലാപാരിപാടി തന്നെയാണ് ആങ്ങളമാരുടെ കയ്യില്‍. നാദാപുരത്തെ വാട്‌സ്ആപ്പ് പ്രാദേശിക കൂട്ടായ്മകളില്‍ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ വ്യക്തഹത്യ നടത്തുകയാണെന്നും അസ്‌നിയ പറയുന്നു. നാദാപുരം നിയോജകമണ്ഡലത്തിലെ മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എംഎസ്എഫ് പ്രസിഡന്റാണെന്നും അസ്‌നിയ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മാഹീത്തെ പെമ്പിള്ളേരെ കണ്ടിക്കാ എന്ന പാട്ടിലെ പെണ്‍കുട്ടികളില്‍ ഒരാളാണ് അസ്‌നിയ. ഈ പാട്ട് പാടിയപ്പോള്‍ മുതല്‍ തനിക്കെതിരെ മതപണ്ഡിതര്‍ ഉള്‍പ്പെടെ പലരും രംഗത്ത് വന്നിരുന്നു എന്നാണ് അസ്‌നിയ പറയുന്നത്.

 

 

‘തട്ടമിടാതെ തീയ്യന്‍മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു’ എന്ന അധിക്ഷേപത്തോടു കൂടിയ ഓഡിയോക്ലിപ്പുകളാണ് നാദാപുരത്തെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ മതവെറിയുടെ ഇരയാണെന്ന് അസ്‌നിയ പറയുന്നു. മതവെറിയന്‍മാര്‍ കുടുംബത്തെ ആക്രമിക്കുമോയെന്നുള്ള ഭയവും അസ്‌നിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്ക് വെക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നോമ്പ് കാലത്ത് വീട്ടിലെത്തിയ സുഹൃത്തുക്കളെ പിടിച്ചുകൊണ്ടുപോയി പള്ളിയില്‍ കെട്ടിയിട്ടു. തനിക്കും ഒപ്പമുള്ളവര്‍ക്കും ജീവിക്കണം ഓരോ മണിക്കൂറിലും ഭയപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അസ്‌നിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.