സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്;അത് മോദി സര്‍ക്കാരിന്റെ നയമല്ല; പൊലീസിനെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ കോടിയേരിയുടെ ലേഖനം

തിരുവനന്തപുരം: കേരളസര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും യുഎപിഎ ഉപയോഗിക്കുന്നത് ഭീകര പ്രവര്‍ത്തനം തടയാനാണെന്നും അതിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയഗാന വിഷയം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ ‘ജനഗണമനയുടെ മറവില്‍ കപട ദേശീയത’ എന്ന ലേഖനത്തിലൂടെ കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്. അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യു.എ.പി.എ ഉപയോഗിക്കാവു എന്നാണ് സര്‍ക്കാര്‍ നയം. അതിന് വിരുദ്ധമായ പ്രവര്‍ത്തനം ഉണ്ടവരുതെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. യുഎപിഎയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. സിപിഐഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെപോലും യുഎപിഎ ചുമത്തി. അത്തരം ഭരണനടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥഗര്‍ഭമാണ്. നാദീര്‍ എന്ന യുവാവിനെതിരെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2016 മാര്‍ച്ച് മൂന്നിന് യുഎപിഎ പ്രകാരം കേസ് ചുമത്തി. ഇപ്പോള്‍ ആ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വസ്തുതാപരമല്ലെന്ന് കണ്ട് വിട്ടയച്ചു. മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യുഎപിഎ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയ്യാറാകണമെന്നും കോടിയേരി ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

അതുപോലെ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന പേരില്‍ മൂന്ന് ചെറുപ്പക്കാരെ തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റമായ 124 (എ) ചുമത്തുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെതുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേള നടക്കുമ്പോള്‍ കോടതിവിധി പാലിക്കാന്‍ പൊലീസ് സിനിമാശാലയില്‍നിന്ന് ഏതാനുംപേരെ സമാനസംഭവത്തില്‍ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അവര്‍ക്കെതിരെ 124 (എ) ചുമത്തിയില്ല. അത് വിരല്‍ചൂണ്ടുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ പൊലീസ്‌നയമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നാണ്.ഇതിനിടെ നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരെ 124 (എ) ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത് ഉചിതമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ്‌നയത്തിനും പൊലീസ് ആക്ടിനും വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.