ലക്നൗ∙ ഉത്തർപ്രദേശ് ഐപിഎസ് ഓഫിസറെ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഫോണിൽ വിളിച്ച മുലായം ജസാർന സംഭവത്തിന്റെ തനിയാവർത്തനം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ജർസാനയിൽ നടന്ന ഒരു പരിപാടിക്കിടെ താക്കൂറിനു നേരെ ആക്രമണമുണ്ടായികുന്നു. അന്ന് മുലായം സിങ്ങിടപെട്ടാണ് താക്കൂറിനെ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് 4.43 ഓടെ തനിക്ക് ഒരു ഫോണ്‍ വന്നുവെന്നും വിളിച്ചയാൾ നേതാജിക്ക് (മുലായം സിങ്) സംസാരിക്കണമെന്ന് പറഞ്ഞ് ഫോൺ കൈമാറുകയായിരുന്നുവെന്നും ഐപിഎസ് ഓഫിസർ താക്കൂർ പറഞ്ഞു. തുടർന്ന് മുലായം സിങ് എന്ന് അവകാശപ്പെട്ടയാൾ പ്രവർത്തികൾ കൂടുതൽ മെച്ചപ്പെടുത്തിയില്ലെങ്കിൽ ജർസാന സംഭവിച്ചത് വീണ്ടും നടക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ജർസാനയിൽ എന്താണ് സംഭവിച്ചതെന്ന കാര്യം ഓർമ്മയുണ്ടല്ലോ. ഇങ്ങനെയാണെങ്കിൽ വീണ്ടും അതുതന്നെ ഞങ്ങൾക്ക് ചെയ്യേണ്ടിവരും – മുലായം സിങ് പറഞ്ഞു.
വ്യാഴാഴ്ച താക്കൂറും സാമൂഹിക പ്രവർത്തക നുതൻ താക്കൂറും ചേർന്ന് അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഖനന മന്ത്രിക്കെതിരെ എഫ്ഐആർ തയാറാക്കിയിരുന്നു. വ്യാജക്കേസുകൾ ചമയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു എഫ്ഐആർ.