ആര്‍. ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി; ഗതാഗത മന്ത്രിയുടെ ശുപാര്‍ശ ചീഫ് സെക്രട്ടറി തള്ളി;അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ ഇന്റലിജന്‍സ് എഡിജിപി ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ ശ്രീലേഖയുടെ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നത്. ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച്ച മാത്രമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ശുപാര്‍ശ തള്ളിയത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രി ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.ഗതാഗത കമ്മീഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത്.മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിന് കാരണമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടിയിരുന്നത്.സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലൈ 25 ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറി. തുടര്‍ന്നു സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.