താടിവച്ചതിന്റെ പേരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്; ബേസ്‌ബോള്‍ താരമായ മുഹമ്മദ് ഹിലാലിനെ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നു

കോഴിക്കോട്:കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ താടിവച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്. കാലിക്കറ്റ് സര്‍വകലാശാലയിലെ കായികവകുപ്പ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലാണ് ആരോപണവുമായി രംഗത്തെത്തിയത്. താടിയുടെ പേരില്‍ നേരത്തെ പുറത്താക്കിയെങ്കിലും ഇപ്പോള്‍ അനുമതി ലഭിച്ചിട്ടും കഌസില്‍ കയറാന്‍ കായികവകുപ്പിലെ അധ്യാപകര്‍ അനുവദിക്കുന്നില്ലെന്നും മുഹമ്മദ് ആരോപിച്ചു.സംസ്ഥാനതല ബേസ്‌ബോള്‍ താരം കൂടിയാണ് മുഹമ്മദ്. തന്നെ ഇപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയിരിക്കുകയാണെന്ന് ഹിലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കായികവകുപ്പിലെ താല്‍കാലിക അധ്യാപകനാണ് തന്നെ പല കാരണങ്ങള്‍ പറഞ്ഞ് വിലക്കുന്നതെന്നും തനിക്ക് ലഭിച്ചിരിക്കുന്നത് താല്‍ക്കാലിക അനുമതി ആയതിനാല്‍ ടീമില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നതെന്നും മുഹമ്മദ് പറഞ്ഞു.മത്സരത്തില്‍ പങ്കെടുക്കാനത്തെിയപ്പോള്‍ വരെ കളിക്കാന്‍ സമ്മതിക്കാതെ പുറത്താക്കിയെന്നും മുഹമ്മദ് പറയുന്നു. ഈ കോഴ്‌സ് താന്‍ ജയിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഒന്നുകില്‍ക്ലാസ് നിര്‍ത്തിപ്പോവുകയോ, അല്ലെങ്കില്‍ താടി വടിക്കുകയോ ചെയ്യണമെന്നാണ് തന്നോട് ആവശ്യപ്പെടുന്നത്. ആലപ്പുഴ കായംകുളം സ്വദേശിയായ ഹിലാല്‍ ആഗസ്റ്റ് ഒന്നിനാണ് കോളജില്‍ ചേര്‍ന്നത്. താടി വെച്ചവര്‍ക്ക് ക്‌ളാസില്‍ പ്രവേശനമില്ലെന്നും ഇത് അച്ചടക്കലംഘനമാണെന്നും കാണിച്ച് അധ്യാപകര്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരുമാസം കഴിഞ്ഞ് താല്‍ക്കാലിക അനുമതി നല്‍കിയെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.