വിവാഹമോചനം വേണ്ട; വേര്‍പിരിഞ്ഞ ഭര്‍ത്താവിനൊപ്പം ഒന്നിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് രംഭയുടെ ഹര്‍ജി;ഡിസംബര്‍ മൂന്നിന് കോടതി ഹര്‍ജി പരിഗണിക്കും

ചെന്നൈ: നടി രംഭയ്ക്ക് വിവാഹമോചനം വേണ്ട. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ മൂലം വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ താരം രംഭ ചെന്നൈയിലെ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് കോടതി ഹര്‍ജി പരിഗണിക്കും. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നുരുന്ന താരസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും രംഭ വിട്ടുനില്‍ക്കുകയായിരുന്നു. കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അടുത്ത കാലത്ത് ഇരുവരും വേര്‍പിരിഞ്ഞ് താമസിച്ചിരുന്നതിനാല്‍ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ വിവാഹമോചന ഹര്‍ജിയാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിവാഹമോചന ഹര്‍ജിയല്ല, പകരം ഭര്‍ത്താവുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിന് അനുമതി തേടിയുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായി. രംഭ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.

© 2024 Live Kerala News. All Rights Reserved.