ഭീകരര്‍ കടല്‍ വഴി ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന് മുന്നറിയിപ്പ്;തീരപ്രദേശങ്ങളില്‍ എണ്‍പതു പൊലീസുകാരെ നിയോഗിച്ചു; സുരക്ഷ ശക്തമാക്കി

അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ കടല്‍ വഴി ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളിലും, തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സുരക്ഷാസന്നാഹങ്ങള്‍ നിയോഗിച്ചു. കിഴക്കു പടിഞ്ഞാറന്‍ കച്ച്, ബനസ്‌കന്ത, പട്ടന്‍ ജില്ലകളില്‍ അതിര്‍ത്തിരക്ഷാ സേനയുടെ തിരച്ചില്‍ ഊര്‍ജിതമാക്കുകയും കടല്‍ വഴിയെത്തിയേക്കാവുന്നവരെ നിരീക്ഷിക്കാന്‍ തീരപ്രദേശങ്ങളില്‍ എണ്‍പതു പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. മീന്‍പിടിത്ത ബോട്ടുകളില്‍ തീരക്കടലില്‍ നിരീക്ഷണവും പൊലീസ് നടത്തുന്നുണ്ട്. അതേസമയം, പടിഞ്ഞാറന്‍ തീരമേഖലയിലെ ജാക്കുവില്‍ നിന്നുള്ള മുപ്പതോളം ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ തീരക്കടലില്‍ നാല്‍പതു നോട്ടിക്കല്‍ മൈല്‍ പ്രദേശത്തു നിന്നു ബുധനാഴ്ച രാത്രി വൈകി ബോട്ടുകള്‍ സഹിതം പാകിസ്ഥാന്‍ തീരസേന പിടികൂടിയെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.