മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ നീക്കം ചൈന വീണ്ടും തടഞ്ഞു; പുതിയ തടസ്സവാദവുമായി ചൈന

ബെയ്ജിംഗ്: ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട സഭയില്‍ വീണ്ടും തടസവാദമുന്നയിച്ച് ചൈന. അസ്ഹര്‍ വിഷയത്തില്‍ ചൈന ഇന്ത്യക്കെതിരെ സ്വീകരിച്ച മുന്‍ നടപടി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് പുതിയ നീക്കവുമായി ചൈന വന്നത്. ഇതിന് മുമ്പ് മാര്‍ച്ചിലാണ് ചൈന ഇന്ത്യന്‍ നീക്കം തടഞ്ഞത.് വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസറിനെതിരായ യുഎന്നിലെ നീക്കത്തെ ചൈന തടഞ്ഞത്. ഇനി ഈ വിഷയത്തില്‍ ഇന്ത്യയുടെ അപേക്ഷ ആറുമാസത്തിനുശേഷമേ പരിഗണിക്കൂ. പാകിസ്താനൊപ്പം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധവും വലിയ വിള്ളലിലൂടെ മുന്നോട്ട് പോകുന്നതിനാണ് പുതിയ സംഭവങ്ങള്‍ കാരണമാകുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയെന്ന് ഇന്ത്യ ആരോപിക്കുന്ന പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ യുഎന്‍ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.എന്നാല്‍ ചൈന ഇതിനെ എതിര്‍ത്തു. ഭീകരസംഘടന എന്ന നിലയിലും ആഗോള ഭീകരസംഘടനയായ അല്‍ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിലും ജയ്‌ഷെ മുഹമ്മദിനെ 2001ല്‍ തന്നെ യുഎന്‍ രക്ഷാസമിതി ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അസ്ഹറിനെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൈന രണ്ടാമതും ഇതിനെ എതിര്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അസ്ഹറിനെതിരെ നടപടിക്കു മതിയായ കാരണങ്ങളില്ലെന്നാണ് ചൈനയുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.