സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പൊലീസ് കാനഡ സര്‍ക്കാരിന്റെ സഹായം തേടുന്നു; മൊബൈല്‍ ഫോണുകളില്‍ നിന്നു നീക്കംചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വേണ്ടി ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാരിന്റെ സഹായം തേടുന്നു. തരൂരിന്റെയും സുനന്ദയുടെയും ബ്ലാക്ക്ബറി മൊബൈല്‍ ഫോണുകളില്‍ നിന്നു നീക്കംചെയ്ത സന്ദേശങ്ങള്‍ (എസ്എംഎസ്) വീണ്ടെടുക്കാന്‍ വേണ്ടിയാണ് സഹായം തേടുന്നത്. ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കമ്പനിയുടെ സഹായത്തോടെ അതു വീണ്ടെടുത്ത് അറിയിക്കാനാണു കാനഡയിലെ നീതി വകുപ്പിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക നളിനി സിങ് പൊലീസിനു നല്‍കിയ മൊഴിയില്‍ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുള്ള ബന്ധം പരാമര്‍ശിച്ചിരുന്നു. മെഹറും തരൂരുമായി ചില സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു സുനന്ദ പറഞ്ഞതായി നളിനി മൊഴിനല്‍കിയിരുന്നു. ഈ സന്ദേശങ്ങളൊന്നും തരൂരിന്റെ ഫോണിലില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, എസ്എംഎസ് സന്ദേശം സംബന്ധിച്ച അന്വേഷണം ഇത്രയും വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മാത്രം ഡല്‍ഹി പൊലീസ് ഉത്തരം നല്‍കുന്നില്ല. 2014 ജനുവരി 17നു വൈകിട്ട് ചാണക്യപുരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണു സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.