ബിജെപി – ബിഡിജെഎസ് ബന്ധം ഉലയുന്നു;ബിജെപിയുമായുള്ള സഖ്യം ഗുണം ചെയ്തില്ലെന്ന് വെള്ളാപ്പള്ളി;വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി മോഹിപ്പിച്ചു

കോഴിക്കോട്: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അവഗണന കാരണം കേരളത്തില്‍ ബിജെപി-ബിഡിജെഎസ് ബന്ധം ഉലയുന്നു. ബിജെപിയുമായുണ്ടാക്കിയ രാഷ്ട്രീയ സഖ്യം ഗുണം ചെയ്തില്ലെന്ന് വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനങ്ങള്‍ പാര്‍ട്ടിയ്ക്ക് നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ബിജെപി ബിഡിജെഎസിന് നല്‍കിയിരുന്നത്.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രകാലമായിട്ടും മുന്‍വാഗ്ദാനം പാലിക്കാനുള്ള യാതൊരു നടപടികളും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ബിഡിജെഎസ് നേതാക്കള്‍.
അതേസമയം, സഖ്യകക്ഷിയായ ബിഡിജെ.എസുമായി ഭിന്നതയില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ജനസംഘം സമ്മേളനത്തിന്റെ സ്മരണകള്‍ നെഞ്ചേറ്റി ബിജെപി ദേശീയ സമിതി യോഗത്തിനു തുടക്കമായി. ഇന്നും നാളെയും കടവ് റിസോര്‍ട്ടിലെ ടി.എന്‍.ഭരതന്‍ നഗറില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അധ്യക്ഷതയില്‍ ദേശീയ ഭാരവാഹികളുടെയും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളുെടയും യോഗം ചേരും. ഇന്നു രാവിലെ ഒന്‍പതരയ്ക്കു ദേശീയ ജനറല്‍ സെക്രട്ടറിമാരുടെയും 11.30 മുതല്‍ നാളെ ഉച്ചവരെ പോഷക സംഘടനകളുടെ അധ്യക്ഷന്മാരുടെയും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളുടെയും യോഗം ചേരും. കശ്മീരിലെ ഉറി ഭീകരാക്രമണത്തിനെതിരായ രാഷ്ട്രീയ നിലപാട്, ദുര്‍ബല സംസ്ഥാനങ്ങളിലെ സംഘടന വളര്‍ച്ച അടക്കം നിര്‍ണായക രാഷ്ട്രീയ പ്രമേയങ്ങള്‍ യോഗത്തില്‍ പ്രതീക്ഷിക്കുന്നു. നാളെ ഉച്ചതിരിഞ്ഞു മൂന്നിനു കടപ്പുറത്തു പൊതു സമ്മേളനം. അഞ്ചു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പോതുസമ്മേളനത്തില്‍ പ്രസംഗിക്കും.

© 2025 Live Kerala News. All Rights Reserved.