മാണിക്കും ബാബുവിനും എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്; പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരം; നീക്കത്തെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കും മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനും എതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന്് ഉമ്മന്‍ചാണ്ടി. കുറ്റപത്രം നല്‍കിയ കേസുകളില്‍പോലും റെയ്ഡ് നടത്തിയിട്ടില്ല. ഇത്തരം പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. നീക്കത്തെ നിയമപരമായ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകള്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലെയുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങള്‍ നല്‍കുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്‍പില്‍ വരട്ടെ. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ല. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലുമോ പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ റെയ്ഡ് നടത്തിയ സംഭവങ്ങള്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്‌ഐആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു വ്യക്തമായ മറുപടി അവര്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ശ്രീ കെ.എം.മാണിയെ കുടുക്കാന്‍ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയില്‍ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരില്‍ റെയ്ഡ് നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതും ഗവണ്‍മെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവണ്‍മെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും.

© 2024 Live Kerala News. All Rights Reserved.