ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെ പുറത്താക്കി; 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം; ആക്ടിങ് പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കും

റിയോ ഡെ ജനീറോ: ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റുസെഫിനെ ഇംപീച്ച് ചെയ്തു. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 20നെതിരെ 61 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെ പുറത്താക്കിയത്.ഇതോടെ 13 വര്‍ഷം നീണ്ട ബ്രസീലിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യമായി. ആക്ടിങ് പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കും. 2019 ജനുവരി ഒന്ന് വരെ ടെമറിന് തുടരാം. ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്‌പെന്‍ഷനിലായിരുന്നു. ഇംപീച്ച്‌മെന്റ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 68കാരിയായ ദില്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.
ബജറ്റ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ദില്‍മയുടെ കസേര തെറിച്ചത്. തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ വലതുപക്ഷത്തിന്റെ അട്ടിമറിനീക്കമെന്നാണ് ദില്‍മ വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച സെനറ്റില്‍ അവര്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, താന്‍ നിരപരാധിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. രണ്ടു ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിനുശേഷം 1985 ല്‍ പുനസ്ഥാപിക്കപ്പെട്ട ബ്രസീലിയന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി തനിക്കെതിരായ ഇംപീച്ച്‌മെന്റിനെ അവര്‍ വിശേഷിപ്പിക്കുകയും ചെയ്തു. ഇടതുപക്ഷ സംഘടനയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധിയായാണ് ദില്‍മ റൂസഫ് പ്രസിഡന്റ് പദവിയിലത്തെിയത്. 2014ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമവിരുദ്ധ വായ്പകളുപയോഗിച്ച് ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവെച്ചുവെന്നാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം. 2011 ജനുവരിയിലാണ് ദില്‍മ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയത്. ദില്‍മയ്ക്കു പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് എട്ടു വര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ അടുത്ത ദിവസം സെനറ്റില്‍ വീണ്ടും വോട്ടെടുപ്പു നടക്കും.

© 2024 Live Kerala News. All Rights Reserved.