ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു; സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളുമായി മഞ്ജു വാര്യര്‍

കൊച്ചി: നടി മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു സല്ലാപം. സല്ലാപം സിനിമയുടെ ക്ലൈമാക്‌സിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരത്തെ കുറിച്ച് മഞ്ജു വെളിപ്പെടുത്തുന്നു. രാധയെന്ന കഥാപാത്രത്തെ ആവാഹിച്ച മഞ്ജു സിനിമുടെ ക്ലൈമാക്‌സില്‍ ശരിയ്ക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.മനോജ് കെ ജയന്റെ കൈ ഒന്ന് അയഞ്ഞു പോയിരുന്നെങ്കില്‍ അന്ന് താന്‍ മരിക്കുമായിരുന്നു എന്ന് മഞ്ജു പറയുന്നു. 1996 ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രം. ദിലീപ്, മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാമുകന്‍ ശശികുമാറിനെ നഷ്ടപ്പെട്ട രാധ അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ ഓടിവരും ഇതാണ് ക്ലൈമാക്‌സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് അടിച്ചു. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു വാര്യര്‍ ബോധം കെട്ട് വീണിരുന്നു. മഞ്ജുവിന്റെ മുഖത്ത് വെള്ളം കുടഞ്ഞ് താരം കണ്ണ് തുറന്നപ്പോഴാണത്രെ എല്ലാവര്‍ക്കും ആശ്വാസം ആയത്.

© 2024 Live Kerala News. All Rights Reserved.