നാദാപുരം അസ്‌ലം വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍ ; സിപിഎം പ്രവര്‍ത്തകനായ രമീഷാണ് പിടിയിലായത്; അസ്‌ലമിനെ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയത് ഇയാളാണെന്ന് പൊലീസ്

കോഴിക്കോട് : നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഖ്യപ്രതി പിടിയിലായി. സിപിഎം പ്രവര്‍ത്തകനായ രമീഷാണ് പിടിയിലായത്. അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്ക് വിവരം നല്‍കിയത് രമീഷാണെന്നും പൊലീസ് പറഞ്ഞു.രമീഷിനെ ഇന്ന് നാദാപുരം മജിസ്‌ട്രേറ്റനു മുന്‍പില്‍ ഹാജരാക്കും. നേരത്തെ രണ്ട് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കുറിച്ച് പൂര്‍ണമായ വിവരം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആളെയും പ്രതികള്‍ക്ക് വാഹനം വാടകയ്ക്ക് എടുത്തുകൊടുത്ത ആളെയുമാണ് നേരത്തെ അറസ്റ്റ് ചെയ്തത്.കാസര്‍ഗോഡ് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അനിലാണ് പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തതിന് പിടിയിലായത്. ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.
കാറിലെത്തിയ സംഘം അസ്‌ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.