പെണ്ണ് കേസിലെ പ്രതിയായ സഹപ്രവര്‍ത്തകന് കുട പിടിക്കാന്‍ തന്നെ കിട്ടില്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിക്കുന്നത് പത്തു ശതമാനം അഭിഭാഷകര്‍ മാത്രമാണെന്നും അഡ്വ. സംഗീത ലക്ഷ്മണ

കൊച്ചി: ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അഭിഭാഷകരുടെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിയൂടെയാണ് ഒരുകൂട്ടം അഭിഭാഷകരുടെ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടി സംഗീത രംഗത്തെത്തിയത്. പെണ്ണ് കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന് കുട പിടിക്കാനും കാമറകളില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയതിന്റെ കഴിവുകേട് മറച്ചു പിടിക്കാനും വേണ്ടിയാണ് അഭിഭാഷകര്‍ തെരുവില്‍ പേക്കൂത്ത് നടത്തിയത് എന്നും സംഗീത കുറ്റപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിക്കുന്നത് പത്തു ശതമാനം അഭിഭാഷകര്‍ മാത്രമാണെന്നും അഡ്വ. സംഗീത ലക്ഷ്മണയുടെ പോസ്റ്റില്‍ പറയുന്നു.

താന്‍ പവിത്രം എന്നു കരുതുന്ന വെള്ള ഉടുപ്പും വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും ധരിച്ച് നടുറോഡില്‍ ഇറങ്ങിയ ചില അഭിഭാഷകര്‍ ആരെയും വെല്ലുന്ന അസഭ്യവര്‍ഷമാണ് നടത്തിയത് എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കോടതി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും സംഗീത വ്യക്തമാക്കുന്നു. എന്തിന്റെ പേരിലായാലും ഇത്തരത്തിലുള്ള നാണംകെട്ടതും നെറികെട്ടതുമായ വേഷംകെട്ടുന്ന അഭിഭാഷകക്കൂട്ടത്തില്‍ താന്‍ ഉണ്ടാകില്ലെന്നും കോടതിയില്‍ തന്റെ കക്ഷിയുടെ കേസ് വിളിക്കുമ്പോള്‍ കോടതിയ്ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് താനുണ്ടാകുമെന്നും സംഗീത ലക്ഷ്മണ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ?
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ഹൈക്കോടതി അഭിഭാഷകരില്‍ വളരെ വളരെ ചുരുക്കം, ഏറിയാല്‍ 10 ശതമാനം മാത്രമാണ് കഴിഞ്ഞ 3 ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചില അഭിഭാഷകര്‍ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിച്ചുകൊണ്ടുള്ള updates ഇവിടെ പോസ്‌റ് ചെയ്തിട്ടുള്ളത് എന്ന്; ഇവരില്‍ പലരും മറ്റുള്ളവരുടെ updates /photos share ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടര്‍ തന്നെ പോസ്‌റ് ചെയ്യുന്ന links/ photosല്‍ വിരലില്‍ എണ്ണാവുന്നത്ര വനിതാ അഭിഭാഷകരെ മാത്രമേ കാണാനും ഉള്ളു എന്നതും നിങ്ങള്‍ ശ്രദ്ധിച്ചുവോ? പുരുഷനായാലും സ്ത്രീയായാലും ബാക്കി ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തില്‍ silent ആണ് detached ആണ്. ശ്രദ്ധിക്കുക.
ഇനി ഹൈക്കോടതി boycott എന്ന കലാപരിപാടിയുടെ കാര്യം ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അഭിഭാഷകര്‍ മുഴുവന്‍ ഈ കസ്രത്തിനെ അനുകൂലിക്കുന്നു എന്നും അര്‍ത്ഥമില്ല. നമ്മുടെ നാട്ടില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ നമ്മള്‍ ജോലിക്ക് പോകാതിരിക്കുന്നത് ഹര്‍ത്താല്‍ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെയും അന്യോജ്യം, പര്യാപ്തം.
വെള്ള ഉടുപ്പും കഴുത്തില്‍ വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും പവിത്രം എന്ന് ഞാന്‍ കരുതുന്ന യൂണിഫോം ധരിച്ച് നടുറോഡില്‍ ഇറങ്ങി അതിസാഹസീക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവര്‍ഷവും!! എല്ലാം തുടങ്ങുന്നത് പെണ്ണ് കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാന്‍, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടില്‍ തിരിച്ച് എത്തിയ്ക്കാന്‍, മാധ്യമ ക്യാമറകളില്‍ നിന്നു അവനെ ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയ തങ്ങളുടെ കഴിവുകേട് മറച്ചു പിടിക്കാന്‍, മറ്റു പരാക്രമങ്ങളിലേയ്ക്ക് ഹൈക്കോടതി അഭിഭാഷസംഘടന തയ്യാറായി ഇറങ്ങി പുറപ്പെട്ടപ്പോള്‍ മാത്രമാണ്. അതാണ്, അതു തന്നെയാണ് ROOT CAUSE. ORIGIN അതു തന്നെയാണ്.
ഇതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എങ്കില്‍, ഒരു അഭിഭാഷസംഘടനയുടെ പ്രവര്‍ത്തശൈലി എങ്കില്‍……. I leave it your IQ to guess, imagine, predict and predicate how things would be here if this is how it’s going to be, in future tense!!
മേല്‍ പറഞ്ഞ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍, എതിര്‍പ്പുള്ള അഭിഭാഷക സുഹൃത്തുക്കള്‍ അതു രേഖപ്പെടുത്തുവാന്‍ സ്വന്തം profile wall ഉപയോഗിക്കുക. ആവശ്യമെങ്കില്‍ എന്നെ tag ചെയ്തും കൊള്ളുക. എന്റെ നെഞ്ചത്തോട്ട് കയറാന്‍ വരണ്ട എന്ന് അര്‍ത്ഥം. എനിക്കാണെങ്കില്‍ നെഞ്ച് അല്‍പം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്.
PS: എന്നെ കേസ് ഏല്‍പ്പിക്കുന്നവര്‍ ഇത് ഓര്‍മിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.
എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കില്‍ കൂടി, നിങ്ങളുടെ കേസ് കോടതിയില്‍ പോസ്‌റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകള്‍ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തില്‍ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്പോള്‍ കോടതിയുടെ മുന്നില്‍, തല ഉയര്‍ത്തി പിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും ഞാന്‍!!

© 2024 Live Kerala News. All Rights Reserved.