പൈറസി വിഷയത്തിൽ സിനിമ സംഘടനകൾ പിന്തുണച്ചില്ലെന്ന് ആരോപിച്ച് സിനിമാ സംഘടനകളിൽ നിന്ന് രാജിവെച്ച അൻവർ റഷീദിനെ പിന്തുണച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ രംഗത്ത്. രാജമാണിക്യം, ഛോട്ടാ മുംബൈ, ബ്രിഡ്ജ്, ഉസ്താദ് ഹോട്ടൽ, ആമി, പ്രൊഡക്ഷനിൽ ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങൾ ചെയ്ത ഒരാളോട് ഈ ചതി വേണ്ടായിരുന്നു എന്ന് അൽഫോൻസ് പുത്രൻ പറഞ്ഞു. സംഘടനകൾ സിനിമയെ സംരക്ഷിക്കാനുള്ളതാണെന്നും അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചലച്ചിത്ര സംഘടനകളായ ഫെഫ്കയിൽ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും അൻവർ റഷീദ് രാജിവെച്ചിരുന്നു. സിനിമാ വ്യവസായത്തെ തകർക്കുന്ന പൈറസി ഭീഷണി ശ്രദ്ധയിൽപ്പെടുത്തിയിട്ടും സിനിമാ സംഘടനകൾ മൗനം പാലിക്കുകയായിരുന്നുവെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു. സംഘടനകളുടെ പിന്തുണയില്ലാതെ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുമെന്നും അൻവർ റഷീദ് വ്യക്തമാക്കിയിരുന്നു.