പത്തനംതിട്ട: കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് താലി താലികെട്ട് കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട വധൂവരന്‍മാരെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുകഴിഞ്ഞു. വീട്ടില്‍ കയറാനുള്ള മുഹൂര്‍ത്തം തെറ്റുമെന്ന് ബന്ധുക്കള്‍ പറഞ്ഞുനോക്കിയിട്ടും പൊലീസ് ഒന്നുമിണ്ടിയില്ല. പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയ്ക്കും തൃശ്ശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജിയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.
ഗുരുവായൂര്‍ കിഴക്കേ നടയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരന്റെ കാലില്‍ വണ്ടി തട്ടിയതിന്റെ പേരിലാണ് നവദമ്പതിമാരെ വിവാഹ വേഷത്തില്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ ഇരുത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഭക്ഷണം കഴിച്ച് രണ്ടുമണിയോടെ വിവാഹസംഘം കാറില്‍ വരന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്ക് ഒരു അത്യാവശ്യത്തിന് പോകേണ്ടി വന്നതിനാല്‍ വരനാണ് കാര്‍ ഓടിച്ചിരുന്നത്. ഗുരുവായൂര്‍ കിഴക്കേ നടയില്‍ വണ്‍വേ തെറ്റിച്ച് കയറിയ കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് തിരികെ വരുമ്പോള്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിബിന്‍ എന്ന പോലീസുകാരന്റെ കാലില്‍ തട്ടുകയായിരുന്നു. ഇതേച്ചൊല്ലി പൊലീസുകാരന്‍ ദമ്പതിമാരുമായി വാക്കു തര്‍ക്കവുമുണ്ടായി. പോലീസ് വധൂവരന്മാരെ കാറുമായി നേരെ ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയലായിരുന്നു. വൈകുന്നേരം 3.50ന് വീട്ടില്‍ കയറാന്‍ മുഹൂര്‍ത്തമുള്ളതാണെന്നും പെറ്റി കേസെടുത്ത് വിട്ടയയ്ക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. ഒടുവില്‍ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ബന്ധുക്കളുടെ ആള്‍ജാമ്യത്തില്‍ വരനെയും വധുവിനെയും വൈകുന്നേരം അഞ്ച് മണിയോടെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ എന്നാല്‍ വിവാഹം കഴിഞ്ഞ് വിവാഹ വസ്ത്രങ്ങളോടെ നിന്ന വധൂവരന്‍മാരോട് യാതൊരു മനഃസാക്ഷിയുമില്ലാതെയാണ് പൊലീസുകാര്‍ പെരുമാറിയതെന്ന് വധൂവരന്‍മാരുടെ ബന്ധുക്കള്‍ പറഞ്ഞു.