ജെഎന്‍യു കാമ്പസില്‍ എല്ലാ ദിവസവും ബലാത്സംഗം നടക്കുന്നു; സര്‍വകലാശാലയില്‍ പീഡകരും പെരുമാറ്റദൂഷ്യമുള്ളവരും; വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എല്ലാ ദിവസവും ബലാത്സംഗം നടക്കുന്നുണ്ടെന്നും സര്‍വകലാശാലയില്‍ നിറയെ പീഡകരും പെരുമാറ്റദൂഷ്യമുള്ളവരാണെന്നും രാജസ്ഥാനില്‍ നിന്നുള്ള എം.എല്‍.എയുടെ പ്രധാന ആരോപണം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.

ജെഎന്‍യു കാമ്പസില്‍ ദിവസേന 3000 ഗര്‍ഭനിരോധന ഉറകളും 10,000 ലേറെ സിഗരറ്റും 2,000 മദ്യ കുപ്പികളും സിറിഞ്ചുകളുമെല്ലാം കണ്ടെടുക്കുന്നുണ്ടെന്ന അഹൂജയുടെ മുന്‍ പ്രസ്താവന വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്യാമ്പസിനുള്ളില്‍ രാത്രി എട്ടു മണി കഴിഞ്ഞാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അഹൂജ ആരോപിച്ചിരുന്നു. ‘ജെ.എന്‍.യുവില്‍ ദിവസവും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. ഹീനമായ കുറ്റകൃത്യങ്ങളുടെ സങ്കേതമായി ജെ.എന്‍.യു മാറി’ അഹൂജ ആരോപിച്ചു. ആറ് മാസം മുമ്പ് ജെ.എന്‍.യു ഹോസ്റ്റല്‍ മുറിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠി ബലാത്സംഗം ചെയ്ത സംഭവം പരാമര്‍ശിച്ചാണ് സര്‍വകലാശാലയില്‍ നിറയെ പീഡകരും പെരുമാറ്റദൂഷ്യമുള്ളവരുമാണെന്ന എം.എല്‍.എയുടെ ആരോപണം. അതേസമയം അഹൂജയുടെ വിവാദ പ്രസ്താവനയെ അപലപിച്ച് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഷെഹ്‌ല റാഷിദ് രംഗത്തെത്തി.

© 2024 Live Kerala News. All Rights Reserved.