പെണ്‍സുഹൃത്തിനോട് സംസാരിച്ച ദളിത് യുവാവ് മരിച്ച നിലയില്‍; ജാതിസ്പര്‍ദ്ധയെന്ന് സംശയം

 

നാമക്കല്‍: തമിഴ്‌നാട്ടിലെ പള്ളിപ്പാളയത്ത് റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട എന്‍ജിനീയര്‍ കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കള്‍. തോട്ടിപ്പാളയത്താണ് ഗോകുല്‍രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുച്ചെങ്കോട് ശ്രീ അര്‍ധനാരീശ്വര ക്ഷേത്ര പരിസരത്തുവെച്ച് സുഹൃത്ത് സ്വാതിയോട് സംസാരിച്ചുകൊണ്ടിരിക്കേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായാണ് ആരോപണം. സ്വാതി തന്നെയാണ് ഇക്കാര്യം ഗോകുല്‍ രാജിന്റെ അമ്മയെ അറിയിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വാതി ഗോകുല്‍രാജിന്റെ ജൂനിയറായി പഠിച്ചയാളാണ്. സ്വാതിയും ഗോകുല്‍രാജിനെ അന്വേഷിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഗോകുല്‍രാജിന്റെ മൃതദേഹത്തില്‍ നിന്ന് ഒരു കത്ത് കിട്ടിയിട്ടുണ്ട്. പ്രണയ നൈരാശ്യത്തേക്കുറിച്ച് കത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കത്തിന്റെ ആധികാരികതയേക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

ചില ദളിത് സംഘടനകളും സംഭവത്തില്‍ ഉന്നത തല അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭവുമായി രംഗത്തെത്തി.

© 2024 Live Kerala News. All Rights Reserved.