പാചകവാതക സബ്‌സിഡി വേണ്ടെന്നുവച്ചവര്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം വീണ്ടും വാങ്ങിച്ചുതുടങ്ങാം; മൂന്ന് വര്‍ഷത്തിനകം അഞ്ചുകോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍; മണ്ണെണ്ണ സബ്‌സിഡിയും ബാങ്ക് വഴിയാക്കുന്നു

ന്യൂഡല്‍ഹി: പാചകവാതക സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്സിഡി വാങ്ങാനുള്ള സംവിധാനമുള്ളതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഒരിക്കല്‍ സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്ലെന്നും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം സബ്സിഡി വീണ്ടും അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സബ്‌സിഡി വേണ്ടാന്ന് വച്ചതുവഴി ഖജനാവിനുണ്ടായ 1100 കോടിയുടെ ലാഭവും കൂടി ഉപയോഗിച്ചാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനകം 60 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനകം അഞ്ചു കോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. മെയ് ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്കായി 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ചാര്‍ജായ 1600 രൂപയുടെ ഇളവുമാത്രമാണ് ലഭിക്കുക. സിലിണ്ടറിനും റീഫില്‍ ചെയ്യാനും അടുപ്പിനും ഉപഭോക്താക്കള്‍ പണം നല്‍കണം.

‘ഗിവ് ഇറ്റ് അപ്’ ആഹ്വാനം അനുസരിച്ച് ആകെയുള്ള 16.5 കോടി പാചകവാതക ഉപഭോക്താക്കളില്‍ 1.13 കോടി പേര്‍ സബ്സിഡി വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തം 20.21 കോടി കുടുംബങ്ങളാണ് ഗാര്‍ഹിക ആവശ്യത്തിന് എല്‍.പി.ജി സിലിണ്ടര്‍ ഉപയോഗിക്കുന്നത്. സബ്സിഡി നിരക്കില്‍ 12 സിലിണ്ടറാണ് വര്‍ഷത്തില്‍ ലഭിക്കുക. രാജ്യാന്തര തലത്തില്‍ പെട്രോളിയം വില കുറഞ്ഞതിനാല്‍ രാജ്യത്ത് എല്‍.പി.ജി സിലിണ്ടറിന് സബ്സിഡി 78 രൂപയാണ്. എണ്ണവില ബാരലിന് 105 ഡോളര്‍വരെയായി ഉയര്‍ന്ന 2014 ആദ്യം സബ്സിഡി 656 രൂപയായിരുന്നു. എണ്ണവില കുത്തനെ കൂടിയാല്‍ സബ്സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആശ്വാസംനല്‍കുന്നത് പരിഗണിക്കും. ഗ്യാസ് ഏജന്‍സികളുടെ എണ്ണം 17,500ല്‍നിന്ന് 27,500 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണെണ്ണ സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുവഴി നല്‍കുന്ന പദ്ധതി നടപ്പുസാമ്പത്തികവര്‍ഷം തുടങ്ങും. മണ്ണെണ്ണ സബ്സിഡിക്ക് അര്‍ഹരായവരുടെ പട്ടിക സംസ്ഥാനസര്‍ക്കാറാണ് തയാറാക്കുന്നത്. ഇതിന് സംസ്ഥാനങ്ങള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.