ഇനി ബാബു ഭരദ്വജ് ഇല്ലാത്ത മാധ്യമലോകം; ശവസംസ്‌കാരം വെള്ളിയാഴ്ച്ച

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) ഇനി ഓര്‍മ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. 1948ല്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് എം.ആര്‍. വിജയരാഘവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്. ‘ചിന്ത’യിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റിലും പ്രവര്‍ത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു. ചിന്ത വീക്കിലി എഡിറ്റര്‍, കൈരളി ചാനലിന്റെ ക്രിയേറ്റിവ് എക്‌സിക്യൂട്ടിവ് ആയും മീഡിയവണ്‍ ചാനലിന്റെ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. ശവഘോഷയാത്ര, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍ തുടങ്ങിയ കൃതികള്‍ രചിച്ചു. 2006ല്‍ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2001ല്‍ അബൂദബി ശക്തി അവാര്‍ഡും യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരവും നേടി.രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമയുടെ നിര്‍മാതാവാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്. ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

© 2024 Live Kerala News. All Rights Reserved.