തൃശൂര്‍: പാമൊലിന്‍ കേസ് വിചാരണ ഇന്ന് തുടങ്ങും. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ഇടപാടുകള്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നുവെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് കേസ് പരിഗണനയ്‌ക്കെടുക്കുന്നത്. വിചാരണഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ കേസിന്റെ തുടര്‍ നടപടികള്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമാകും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ജഡ്ജ് എസ്എസ്‌വാസന്‍ തന്നെയാണ് കേസ് പരിഗണിക്കുന്നത്.
പാമൊലിന്‍ കേസിലെ മൂന്ന്, നാല് പ്രതികളായ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റമുക്തരാക്കിയുള്ള വിധിയില്‍ മുഖ്യമന്ത്രിക്കെതിരെ നിരീക്ഷണം നടത്തിയതിന് പിന്നാലെയാണ് കേസില്‍ വിചാരണ തുടങ്ങുന്നത്. അന്നത്തെ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നും, ഉമ്മന്‍ചാണ്ടി ഫയലുകള്‍ കണ്ടിരുന്നതായും കോടതി നിരീക്ഷിച്ചു. മന്ത്രിസഭാ തീരുമാനങ്ങളാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതെന്നും, അഴിമതി കേസുകളില്‍ ഉദ്യാഗസ്ഥരെ മാത്രം പഴി ചാരാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് പ്രതികളായിരുന്ന പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയത്. ഇരുവരെയും ഒഴിവാക്കിയതോടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് എന്നിവരും പാമോലിന്‍ ഇറക്കുമതിക്കുള്ള അനുമതി ലഭിച്ച കമ്പനി പ്രതിനിധിയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഇനിയുള്ളത്.
1991-92 കാലയളവില്‍ ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചു എന്നതാണ് കേസ്. അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് പതിനയ്യായിരം ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത്. കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിചാരണഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.