ലാവലിന്‍കേസില്‍ സര്‍ക്കാറിന് തിരിച്ചടി; കോടതിയെ രാഷ്ട്രീയക്കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; ഹര്‍ജി പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി

കൊച്ചി: ലാവലിന്‍ കേസില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജി രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കും. കോടതിയെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. ഹര്‍ജിക്ക് അടിയന്തിര സ്വാഭാവമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ റിവിഷന്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി മാറ്റണമെന്നും കേസ് പഠിക്കാന്‍ സമയം അനുവദിക്കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ജസ്റ്റിസ് പി ഉബൈദ് ചോദിച്ചു. പിണറായി വിജയനും എല്‍ഡിഎഫിനും ഒരുപോലെ ആശ്വാസം പകരുന്ന നടപടിയായി ഹൈക്കോടതിയുടേത്. 1995ആഗസ്റ്റ് 10നാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ അറ്റകുറ്റ പണികള്‍ക്കായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ധാരണ പത്രം ഒപ്പിടുന്നത്. യുഡിഎഫ് സര്‍ക്കാരായിരുന്നു അപ്പോള്‍ അധികാരത്തില്‍. അന്തരിച്ച ജി കാര്‍ത്തികേയന്‍ ആയിരുന്നു അന്ന് വൈദ്യുതി മന്ത്രി. കണ്‍സള്‍ട്ടന്‍സി കരാര്‍ 1996 ഫെബ്രുവരി 24 എസ്എന്‍സി ലാവലിനെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചു. ഈ കരാറും ഒപ്പിട്ടത് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ആയിരുന്നു. 1996 ഒക്ടോബര്‍ പിണറായി വിജയന്റെ വിവാദമായ കാനഡ സന്ദര്‍ശനം. സാങ്കേതിക വിദഗ്ധരൊന്നും കൂടെയില്ലാതെയാണ് പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത് എന്നായിരുന്നു വിവാദത്തിന് വഴിമരുന്നിട്ടത്്. 1997 ഫെബ്രുവരി 2ന് ഇ. ബാലാന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി ലാവലിനുമായി കരാറില്‍ ഒപ്പിട്ടു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 100 കോടി നല്‍കും എന്ന വാഗ്ദാനത്തിന്റെ പേരിലായിരുന്നു ഇത്. 1998 മാര്‍ച്ച് കരാറിന് മന്ത്രിസഭയുടെ അംഗീകാരം. ഇ കെ നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1998 ജൂലായില്‍ ലാവലിനുമായി അന്തിമ കരാറില്‍ ഒപ്പിട്ടു. 2002 ജനുവരി 11 ലാവലിന് കരാര്‍ നല്‍കിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഗോള ടെണ്ടന്‍ വിളിക്കാതെ ലാവലിനുമായി കരാര്‍ ഏര്‍പ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. 2005 ജൂലായ് 13 നായിരുന്നു ഇത്. 2005 ജൂലായ് 19 നായിരുന്നു വിഎസിന്റെ പ്രസ്താവന സിപിഎമ്മിനെ ഞെട്ടിപ്പിച്ചുകൊണ്ട് പുറത്തുവരുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിതന്നെ സൃഷ്ടിച്ചു. 2007 ജനുവരി 16 ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. 2006 മാര്‍ച്ച് 1ന് ഇടപാടില്‍ ക്രമക്കേട് നടന്നു എന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2006 ഡിസംബര്‍ നാലിന് ലാവലിന്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണ്ട വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. 2009 ജനുവരി 21 ന് പിണറായിയെ പ്രതിചേര്‍ക്കാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടി. 2009 മെയ് ആറിന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെ്‌യാന്‍ അനുമതി നല്‍കുതെന്ന് മന്ത്രി സഭ യോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും, 2009 ജൂണ്‍ 7 മന്ത്രിസഭയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ട് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചു. 2009 ജൂണ്‍ 11 ന് പിണറായി വിജയനെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2011 ഡിസംബര്‍ 19 ന് തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ സബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ലാവലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് 2013 ജൂണ്‍ 18 ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കണം എന്നും നിര്‍ദ്ദേശം.

2013 നവംബര്‍ അഞ്ചിന് സിബിഐ തയ്യാറാക്കിയ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് കോടതി തള്ളി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. ഇതിനിടെയാണ് പിണറായിയെ കുരുക്കാന്‍ ലാവലിന്‍ കേസ് പൊടിതട്ടിയെടുത്ത് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ കോടതിയുടെ ചരിത്രത്തിലാദ്യമായാണ് തെളിവില്ലാതെ എസ്എന്‍സി ലാവലിന്‍ കേസ് റദ്ധാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഡിജിപി ടി. ആസിഫലിയാണ് സര്‍ക്കാറിന് വേണ്ടി ഹര്‍ജി നല്‍കിയത്. കേസ് രണ്ട് മാസത്തിന് ശേഷം പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.