ഗള്‍ഫിലെ സ്മിത വധക്കേസ്: ദേവയാനി പോലീസ് കസ്റ്റഡിയില്‍

 
കൊച്ചി: ദുബായില്‍ മലയാളി യുവതിയായ സ്മിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്മിതയുടെ ഭര്‍ത്താവ് സാബു ആന്റണിയുടെ സുഹൃത്ത് ദേവയാനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വ്യാജപാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലേക്ക് പോയ ദേവയാനി നാട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് കണ്ണൂരിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഗള്‍ഫില്‍ വെച്ച് സാബു ആന്റണി സ്മിതയെ അക്രമിക്കുന്നത് കണ്ടുവെന്ന് ദേവയാനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്ന രീതിയിലാണ് അവസാനമായി സ്മിതയെ കണ്ടതെന്നും ദേവയാനി പറഞ്ഞതായി പോലീസ് പറയുന്നു. ഇവരെ പിടിച്ചുവെക്കാന്‍ ശ്രമിച്ചതിനിടെ പരിക്കേറ്റതിനാല്‍ ഓടി രക്ഷപ്പെട്ട ദേവയാനി തിരികെ വന്നപ്പോള്‍ ഇരുവരെയും താമസസ്ഥലത്ത് കണ്ടിട്ടില്ലെന്നും മൊഴി നല്‍കിയതായി പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്മിതയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് സാബു ആന്റണി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സപ്തംബര്‍ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം. എന്നാല്‍, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോള്‍ മിനി എന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇതോടെയാണ് മിനി എന്ന പേരില്‍ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ സലീം, ഷാജി എന്നിവരോടൊപ്പം കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസ് പിടിച്ചിട്ടുള്ള ഇവര്‍ അവിടെനിന്ന് നാട്ടിലെത്തിയശേഷം മതം മാറി ആനി വര്‍ഗീസ് എന്ന പേര് സ്വീകരിച്ചാണ് ദുബായിലേക്ക് കടന്നത്. പിന്നീട് ഇതേ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയെഴുതി ജനനത്തീയതി തെറ്റിച്ചും ഇവര്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിയിരുന്നു

 

© 2024 Live Kerala News. All Rights Reserved.