ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമദ് നിഷാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

തൃശൂര്‍: ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമദ് നിഷാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വധശിക്ഷ നല്‍കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചും കൊന്നകേസില്‍ നിഷാം കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡീ. സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക് ഇരച്ചെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിന്റെ ശരീരത്തിലേക്ക് പാഞ്ഞ് കയറിയത്. അരിശം അവസാനിക്കാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചു. നുറുങ്ങിയ ശരീരത്തിലെ ശേഷിക്കുന്ന ജീവെന്റെ തുടിപ്പ് ഫെബ്രുവരി 16ന് നിലച്ചു. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യമായിരുന്നു ചന്ദ്രബോസിന്റെ വധം. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ചന്ദ്രബോസ് എങ്കില്‍ കേസിലെ പ്രതി മുഹമ്മദ് നിഷാം ഉന്നതസ്വാധീനമുള്ള വ്യവസായ പ്രമുഖനായിരുന്നു. ആക്രമണം നടന്ന രണ്ട് മണിക്കൂറിനുള്ളില്‍ പിടിയിലകപ്പെട്ട നിസാം പിന്നീട് കാപ്പ ചുമത്തപ്പെട്ടതിന്റെ ബലത്തില്‍ ഇതുവരെയും ജയില്‍ മോചിതനായിട്ടില്ല. വിചാരണയുടെ ആദ്യദിനത്തില്‍ ഒന്നാംസാക്ഷി അനൂപിന്റെ തുടര്‍ച്ചയായുള്ള മൊഴിമാറ്റം, നിസാമിന്റെ ഭാര്യ അമലിന്റെ കൂറുമാറ്റം ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമായി.

© 2024 Live Kerala News. All Rights Reserved.