ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ചെയ്തത്. കൂടാതെ പട്യാല കോടതിയില്‍ ക്രിമിനല്‍കേസും ഫയല്‍ ചെയ്യുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃകാലയളവില്‍ ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി (ഡിഡിസിഎ) ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയതായി വ്യാജ രേഖകള്‍ ചമച്ചു വന്‍ കൊള്ള നടത്തിയതിന്റെ തെളിവുകള്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് ഇന്നലെ പുറത്തുവിട്ടിരുന്നു. വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ആസാദ് ജയ്റ്റ്‌ലിയെ പ്രതിക്കൂട്ടില്‍ കയറ്റിയത്. ആസാദിന്റെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ ഡിഡിസിഎ ക്രമക്കേടുകളില്‍ ഡല്‍ഹി സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതേസമയം, സാമ്പത്തിക ക്രമക്കേടുകള്‍ നടന്നത് ജയ്റ്റ്‌ലി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷമാണെന്ന പ്രതിരോധവുമായി ഡിഡിസിഎ രംഗത്തെത്തി. അഴിമതി നടന്നത് എസ്.പി. ബന്‍സലിന്റെ ഭരണകാലത്താണെന്നും അക്കാര്യം തങ്ങളുടെ ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഡിഡിസിഎ വൈസ് പ്രസിഡന്റ് ചേതന്‍ ചൗഹാന്‍ വ്യക്തമാക്കി.
എന്നാല്‍, ജയ്റ്റ്‌ലി പ്രസിഡന്റ് സ്ഥാനം വഹിച്ച 1999 മുതല്‍ 2013 വരെയുള്ള കാലയളവിലാണു ഡിഡിസിഎ അഴിമതിയില്‍ മുങ്ങിയതെന്ന് ആസാദ് ആരോപിച്ചു. ഇക്കാലയളവില്‍ 14 വ്യാജ കമ്പനികള്‍ക്ക് 87 കോടി രൂപ ഡിഡിസിഎ നല്‍കി. 2007ല്‍ പൂര്‍ത്തിയാക്കിയ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ‘കൗശ്‌നിക് ബില്‍ഡ്കാസ്റ്റ്’ എന്ന കമ്പനിക്ക് 11 കോടി നല്‍കി. എന്നാല്‍, ഈ കമ്പനി സ്ഥാപിച്ചതുതന്നെ 2009ല്‍ ആണെന്നു പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. വിവിധ കമ്പനികള്‍ക്കു പണം നല്‍കിയതിന്റെ രസീതില്‍ നല്‍കിയിട്ടുള്ള വിലാസങ്ങളെല്ലാം വ്യാജമാണ്. ഡല്‍ഹിയിലെ മധു വിഹാര്‍, സഫ്ദര്‍ജങ് എന്‍ക്ലേവ്, നെഹ്‌റു പ്ലേസ് എന്നിവിടങ്ങളിലെ വിലാസങ്ങളില്‍ കമ്പനിപോലും ഇല്ലെന്നു കണ്ടെത്തി. ഡിഡിസിഎയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയതായി ഭരണസമിതി കള്ളക്കണക്കുണ്ടാക്കി. സ്റ്റേഡിയം നവീകരണ ചെലവ് പെരുപ്പിച്ചുകാട്ടി. സ്റ്റേഡിയത്തിലെ ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്, പ്രിന്ററുകള്‍ എന്നിവ വാടകയ്‌ക്കെടുത്തതിലും വ്യാപക ക്രമക്കേട് നടന്നു. ഒരു ദിവസത്തേക്കു 16,000 രൂപവരെ നല്‍കിയാണു ലാപ്‌ടോപ് വാടകയ്‌ക്കെടുത്തതെന്നും ആസാദ് ആരോപിച്ചു. ധനമന്ത്രി ജയ്റ്റ്‌ലിക്കെതിരെ സ്വന്തം പാര്‍ട്ടി എംപിയായ ആസാദിന്റെ കടന്നാക്രമണം ഭരണകക്ഷിയായ ബിജെപിയെ വിഷമവൃത്തത്തിലാക്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്ില്‍ വന്നശേഷം ഉണ്ടായ ഏറ്റവും വലിയ അഴിമതിക്കേസാണിത്. മുന്നണിയെയും ബിജെപിയെയും ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സംഭവം. അതേസമയം ആപ് നേതാക്കള്‍ക്കെതിരെ മാത്രമാണ് ജയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കീര്‍ത്തി ആസാദ് വെല്ലുവിളിച്ചെങ്കിലും അദേഹത്തിനെതിരെ ജയ്റ്റ്‌ലി നീങ്ങാത്തത് ബിജെപിയുടെ ഇടപെടല്‍ മൂലമാണെന്നാണറിയുന്നത്.