റയില്‍പാളത്തില്‍ യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍; ട്രയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നെന്ന് ലോക്കോപൈലറ്റ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം. യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ, അലീന, ഇവാന എന്നിവരുടെ മൃതദേഹങ്ങളാണ് റയില്‍പാളത്തില്‍ കണ്ടെത്തിയത്. കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു

രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രെയിന്‍ ഇടിച്ചത് മൂലം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.

വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്. ട്രാക്കില്‍ പരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ പിടിച്ചിടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷൈനിയും മക്കളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

© 2025 Live Kerala News. All Rights Reserved.