അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ​സർക്കാർ ജീവനക്കാർ അനധികൃതമായി വാങ്ങിയത് വിധവ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള പെൻഷനും. ഗസറ്റഡ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ 1,458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നെന്ന കണ്ടെത്തലിൽ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് സംസ്ഥാന സർക്കാർ നിർ​ദ്ദേശം നൽകി. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിടേണ്ടെന്നാണ് തീരുമാനം.

ഇവർ അനർ​ഹമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സർക്കാർ നീക്കം. എന്നാൽ, ​ഗുരുതരമായ തട്ടിപ്പ് നടത്തിയ സർക്കാർ ഉദ്യോ​ഗസ്ഥർ ആരെന്ന വിവരം പൊതുസമൂഹം അറിയാനിടയില്ല. അനർഹമായി പെൻഷൻ വാങ്ങിയവരുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടേണ്ടെന്നാണ് നിലവിലെ ധാരണ.രാഷ്ട്രീയ പാർട്ടികളുടെയും സർവീസ് സംഘടനകളുടെയും സമ്മർദ്ദമാണ് ഈ നിലപാടിന് പിന്നിലെന്നാണ് സൂചന.

വിധവ പെൻഷനും ഭിന്നശേഷി പെൻഷനുമാണ് സർക്കാർ ജീവനക്കാർ അനർ​ഹമായി കൈപ്പറ്റിയിരുന്നത്. സർക്കാർ പേ റോളിൽ ഉൾപ്പെട്ട എത്ര പേർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിൻറെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികൾക്ക് കൈമാറിയിട്ടുള്ളത്. അനർഹരുടെ പട്ടികയിൽ വ്യക്തിഗതമായ പരിശോധനയാണ് നടക്കുക.

അനർഹർ പട്ടികയിലുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടും സർക്കാർ വലിയ കാര്യമാക്കിയിരുന്നില്ല. പിന്നീട് പെൻഷന് വൻ തുക വേണ്ടിവന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഐകെഎം പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തട്ടിപ്പ് പിടിച്ചത്. സർക്കാർ സർവ്വീസിലുള്ള ഭിന്നശേഷിക്കാരാണ് പട്ടികയിൽ കൂടുതലമുള്ളതെന്നാണ് വിവരം. സർവ്വീസിൽ പ്രവേശിച്ചിട്ടും സാമൂഹ്യക്ഷേമപെൻഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കാതെ ബോധപൂർവ്വം പണം കൈപ്പറ്റുന്നവരുമുണ്ട്.

© 2025 Live Kerala News. All Rights Reserved.