പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ ജന്മനാട്ടിലും തിരുവനന്തപുരത്തും നാളെ ഹര്‍ത്താല്‍; പൊലീസിനും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാല്‍ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇവരെ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പൊലീസ് നടപടിയെ വിശേഷിപ്പിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് എസിപിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ പറഞ്ഞു. പേരൂര്‍ക്കടയിലെ ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ജനാധിപത്യ പ്രതിഷേധത്തെ അനുവദിക്കേണ്ട ഇടം തന്നെയാണ് ഡിജിപിയുടെ ഓഫിസിന് മുമ്പിലുളള സ്ഥലമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.