സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു; തീരുമാനം രാഹുല്‍ ഗാന്ധിക്കും എ.കെ ആന്റണിക്കുമെതിരായ വിമര്‍ശനത്തിന് പിന്നാലെ; ചീഞ്ഞുനാറി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മഹേഷ്

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് പാര്‍ട്ടി വിട്ടു.കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ്് സി.ആര്‍ മഹേഷ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തനം തത്ക്കാലം അവസാനിപ്പിക്കുന്നതായി മഹേഷ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് പാര്‍ട്ടികളിലൊന്നും താന്‍ ചേരില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിയില്‍ ചീഞ്ഞുനാറി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മഹേഷ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയും മഹേഷ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. പി.സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ തന്നെ ഉപദേശിക്കാന്‍ വരണ്ട. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടപ്പോള്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ച തനിക്ക് നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് നഷ്ടമായത്. പാര്‍ട്ടിയിലെ ചിലരാണ് തന്റെ വിജയത്തിന് തടയിട്ടതെന്നും സി.ആര്‍ മഹേഷ് പറഞ്ഞു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെയും പേരെടുത്ത് വിമര്‍ശിച്ചായിരുന്നു ഇന്നലെ മഹേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നയിക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു വളര്‍ത്തി വലുതാക്കിയ എ.കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് പറഞ്ഞിരുന്നു.എന്നാല്‍ മഹേഷിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.