ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അപര്യാപ്തമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അന്തിമ റിപ്പോര്‍ട്ടിലേത് വിജിലന്‍സ് ഡയറക്ടറുടെ നിഗമനങ്ങള്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ബാര്‍ ഉടമകളുടെ പണമിടപാടിന്റെ ഒരു വര്‍ഷത്തെ കണക്കുകളെങ്കിലും പരിശോധിക്കണം. ബാര്‍ ഉടമകളുമായി മാണി 2014 മാര്‍ച്ച് 31ന് പാലായില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. കൂടാതെ അന്ന് കൈമാറിയ 50 ലക്ഷം രൂപയെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്ന എസ്. പി ആര്‍ സുകേശന്‍ തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കണമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി.
വസ്തുതാവിവര റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ അന്വേഷണം നടന്നിട്ടില്ല. ഇത് സംബന്ധിച്ച് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട ഡയറക്ടറുടെ നടപടികള്‍ തെറ്റാണ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.