തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യേഗസ്ഥനെ വിജിലന്‍സ് തള്ളിപ്പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍ സുകേശന്റെ പൂര്‍വ ചരിത്രം പരിശോധിക്കണമെന്നും സുകേശന്റെ നടപടിയോട് യോജിപ്പില്ലെന്നുമാണ് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ മുന്‍ കാലം സുതാര്യമാണെന്നും തെളിവില്ലാഞ്ഞിട്ടും മന്ത്രി മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുകേശന്‍ ശ്രമിച്ചത് ശരിയായില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ പറഞ്ഞു.
അതേ സമയം, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണം നടത്താനോ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സുകേശനെ മാറ്റതിരുന്നതെന്താണന്നും കോടതി ചോദിച്ചു.
ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയത് തെറ്റായിപ്പോയെന്ന് വിജിലന്‍സ് കോടതിയില്‍ സമ്മതിച്ചു. കേസ് ഡയറി സ്വകാര്യ അഭിഭാഷകര്‍ക്ക് കാണിക്കരുതായിരുന്നുവെന്നും വീഴ്ച പറ്റിയതായുമാണ് വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചത്. ബാര്‍ കോഴക്കേസിലെ വിചാരണ നടപടികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി തള്ളി.
പ്രോസിക്യൂഷന്‍ വാദത്തിലെ ചില പരാമര്‍ശങ്ങള്‍ കോടതി കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി മുഖ്യമായും തള്ളിയത്.ബാര്‍ കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാര്‍, സാറാ ജോസഫ്, അഡ്വ. സണ്ണി മാത്യു, അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
ആരോപണത്തില്‍ കഴമ്പില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നുകാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങി നല്‍കിയ റിപ്പോര്‍ട്ടാണെന്നാണ് ഹര്‍ജികളിലെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ മാറ്റണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പൂട്ടിയിരുന്നു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ സര്‍ക്കാര്‍ തീരുമാനമെടുപ്പിക്കാന്‍ കെ.എം.മാണി കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. അഞ്ചുകോടി രൂപ മന്ത്രി ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നല്‍കിയെന്നുമായിരുന്നു ബാറുടമയായ ബിജു രമേശിന്റെ ആരോപണം. ആരോപണം അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്താണ് കേസെടുക്കാന്‍ ഇടയായത്. ധനമന്ത്രി കെ.എം.മാണിയായിരുന്നു കേസിലെ ഏക പ്രതി.
ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് എസ്.പി. സുകേശന്റെ വസ്തുതാവിവര റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, എസ്.പി. നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവി വിന്‍സണ്‍ എം.പോള്‍ തള്ളിയിരുന്നു. വിന്‍സണ്‍ എം.പോളിന്റെ നിര്‍ദ്ദേശപ്രകാരം എസ്.പി. സുകേശന്‍ മറ്റൊരു റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്.