യുഎന്നിന് വീഴ്ച പറ്റിയെന്ന പാക്കിസ്ഥാൻ പരാമർശത്തിന് മറുപടിയുമായി ഇന്ത്യ. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുയല്ല വേണ്ടത്. ഭീകരവാദത്തെ പാക്കിസ്ഥാനിൽ നിന്ന് തുടച്ചു നീക്കിയാൽ മതിയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ കുറിച്ചു.
ഭീകരവാദത്തിന്റെ ആദ്യ ഇരയല്ല പാക്കിസ്ഥാൻ. അക്കാര്യത്തിൽ അവർക്ക് സ്വന്തം നിലപാടുകളാണുള്ളത്. ഭീകരവാദത്തിന്റെ ആദ്യ ഉത്തരവാദിയായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ അസ്ഥിരതയ്ക്കു കാരണം തീവ്രവാദത്തെ പിന്തുണച്ചതാണെന്നത് മറക്കരുത്. അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് ഇതിനൊരു പരിഹാരമല്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.
കശ്മീർ പ്രശ്നത്തിൽ പരിഹാരം കാണുവാൻ സാധിക്കാത്തതിൽ യുഎന്നിന് വീഴ്ച പറ്റിയെന്നുമാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ പറഞ്ഞിരുന്നത്. കശ്മീരികളുടെ അഭിപ്രായം തേടിയതിനുശേഷം തീരുമാനം സ്വീകരിക്കണം. ഇരു രാജ്യങ്ങളും തമ്മിൽ സംസാരിച്ച് പ്രശ്നങ്ങളിൽ പരിഹാരം കാണണം. കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.