ന്യൂഡൽഹി:ഇന്ത്യയെ നിർമിക്കുന്നതോടെ (മെയ്ക്ക് ഇന്ത്യ) സ്വയമേ ഇന്ത്യയിൽ നിർമിക്കൽ (മെയ്ക്ക് ഇൻ ഇന്ത്യ) നടക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ആരോഗ്യം, വിദ്യാഭ്യാസം, ജലം, സുരക്ഷ, നിയമപാലനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതാണ് മെയ്ക്ക് ഇന്ത്യ കൊണ്ടുദ്ദേശിക്കുന്നത്. ഈ അഞ്ചു മേഖലകളിൽ നിക്ഷേപം നടത്തുന്നതിലൂടെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കായി ലോകം മുഴുവൻ ഇന്ത്യയുടെ വാതിലിൽ ക്യൂ നിൽക്കുമെന്നും കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കേജ്‍രിവാളിന്റെ മെയ്ക്ക് ഇന്ത്യ പ്രയോഗത്തിനെതിരെ ബിജെപി രംഗത്തെത്തി. കേജ്‍രിവാൾ ഡൽഹിയെക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതി, മറിച്ച് ഇന്ത്യയെ മൊത്തം ചിന്തിക്കേണ്ട കാര്യമില്ല. മെയ്ക്ക് ഇൻ ഡൽഹിയിൽ ശ്രദ്ധ വയ്ക്കാനാണ് കേജ്‍രിവാൾ ശ്രമിക്കേണ്ടത്. ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിട്ടേക്കുകയെന്നും ബിജെപി നേതാവ് വിജേന്ദ്രർ ഗുപ്ത പറഞ്ഞു.