മുംബൈ∙ മുംബൈ സ്ഫോടന പരമ്പര കേസിൽ ശിക്ഷിക്കപെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് മാപ്പ് അനുവദിക്കണമെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മർകണ്ഠേയ കഠ്ജുവിന്റെ അപേക്ഷ മഹാരാഷ്‌ട്ര ഗവർണര്‍ തള്ളി. പ്രസ് കൗണ്‍സില്‍ അധ്യക്ഷനായിരിക്കെ 2013 ലാണ് സഞ്ജയ് ദത്തിന് മപ്പു നൽകണമെന്നാവശ്യപ്പെട്ട് കഠ്ജു അപേക്ഷ നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും അന്ന് പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിങിനും ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെയ്ക്കും കഠ്ജു കത്തു നല്‍കിയിരുന്നു.
മഹാരാഷ്ട്ര ഗവർണര്‍ വിദ്യാസാഗർ റാവുവാണ് സഞ്ജയ ദത്തിന്റെ മാപ്പപേക്ഷ തള്ളിയത്. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് മാപ്പപേക്ഷ തള്ളിയതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാപ്പപേക്ഷ ഗവർണർ തള്ളാതിരുന്നാൽ അത് തെറ്റായ കീഴവഴക്കമാകും, സഞ്ജയ് ദത്ത് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം.
1993 ൽ നടന്ന മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ കോടതി ശിക്ഷിച്ചത്.