അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകും, ആദ്യഘട്ടചര്‍ച്ചകള്‍ ബ്ലെസ്സിയുമായി നടത്തി; ബോബി ചെമ്മണ്ണൂര്‍

മലപ്പുറം: 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. റഹീമിനെ രക്ഷിച്ചെടുക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ‘യാചകയാത്ര’യും തുടര്‍സംഭവങ്ങളും വിഷയമാകുന്നതാകും ചിത്രം. മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂര്‍തന്നെയാണ് ഇക്കാര്യമറിയിച്ചത്. സംവിധായകന്‍ ബ്ലെസ്സിയുമായി ആദ്യഘട്ടചര്‍ച്ചകള്‍ നടത്തിയെന്നും മൂന്നുമാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

മോചനദ്രവ്യമായ 34 കോടി രൂപ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് സമാഹരിച്ചത്. ഇതില്‍ ബോചെയുടെ പങ്കു വലുതായിരുന്നു. കേരളം നെഞ്ചേറ്റിയ ഈ സംഭവം സിനിമയാവുന്നതോടെ മലയാളികളുടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകത്തിനുമുന്നിലെത്തും. സിനിമയിലൂടെ കിട്ടുന്ന ലാഭം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. പത്രസമ്മേളനത്തില്‍ സെക്രട്ടറി ഷാറൂഖ് ഖാനും പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.