ചെന്നൈ: പഴനി ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രത്തിലും അഹിന്ദുക്കൾക്കുള്ള പ്രവേശനമാണ് മദ്രാസ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. ഹിന്ദുമത ആചാരങ്ങൾ പിന്തുടരുകയും പാലിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ക്ഷേത്രദർശനത്തിന് അനുമതിയുള്ളൂ. അല്ലാത്തപക്ഷം ക്ഷേത്രത്തിലെ കൊടിമരം വരെയാണ് പ്രവേശനം അനുവദിക്കുക. കൊടിമരത്തിനുശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതിനുമുൻപും ഹൈക്കോടതിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരവരുടെ മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്. മറ്റു മതവിശ്വാസികൾക്ക് ഹിന്ദുമതത്തിൽ വിശ്വാസമില്ലെങ്കിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഭരണഘടന അവകാശം നൽകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.