ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ഈ ബംഗ്ലാവിന്‍റെ നിര്‍മാണത്തിന് പണം കണ്ടെത്താനാണ് ഫിലിം റെപ്രസന‍്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പും സംഘവും ചേർന്ന് കാറിലിട്ട് ചുട്ടെരിച്ച് കൊന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശം 150 മീറ്റര്‍ ദൂരം പോയാല്‍ പ്രേതാലയം പോലെ കിടക്കുന്ന കെട്ടിടമാണിത്. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ കെട്ടിടം. സുകുമാരക്കുറുപ്പിനെ പോലെ അന്നും ഇന്നും ഏറെ ദുരൂഹതകള്‍ മൂടിപ്പുതച്ച് നിൽക്കുകയാണ് ഈ ഇരുനില ബംഗ്ലാവ്. ഈ കെട്ടിടത്തിന്‍റ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം തേടിയുള്ള മാവേലിക്കര കുന്നത്ത് കുറുപ്പിന്‍റെ ഓട്ടം അവസാനിച്ചത് ചാക്കോ എന്ന യുവാവിന്‍രെ ദാരുണ കൊലപാതകത്തിലായിരുന്നു.