അയോധ്യ: രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ജനലക്ഷങ്ങളാണ്. പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി നൽകിയ ആദ്യ ദിനം തന്നെ മൂന്നു ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ആദ്യദിനത്തിൽ കാണിക്കയായി ലഭിച്ച പണത്തിന്റെ കണക്കും ക്ഷേത്രം ഭാരവാഹികൾ പുറത്തുവിട്ടു. മൂന്നു കോടിയിലേറെ രൂപയാണ് ജനുവരി 23ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ നടവരവ്.
ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത് 3.17 കോടി രൂപയാണ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും ലഭിച്ച പണത്തിന്റെ കണക്കാണിത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു.