ബുദ്ധമത വിശ്വാസികളുടെ പുണ്യഭൂമികളിൽ ഒന്നായ ടിബറ്റിന് ഇനി പുതിയ പേര്. ‘ലോകത്തിന്റെ മേൽക്കൂര’ എന്ന വിശേഷണമുള്ള ടിബറ്റൻ പീഠഭൂമിക്ക് സ്വയംഭരണാവകാശം നൽകിയിട്ടുണ്ടെങ്കിലും, ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ടിബറ്റ് ഇനി മുതൽ ഷീസാങ് എന്ന പേരിലാണ് അറിയപ്പെടുകയെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി. ഔദ്യോഗിക രേഖകളിലടക്കം ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
ടിബറ്റിന്റെ പേര് മാറ്റിയതിനോടൊപ്പം, ടിബറ്റൻ സർക്കാറിനെ ഇനി മുതൽ ഗവൺമെന്റ് ഓഫ് ഷീസാങ് എന്നും അറിയപ്പെടുമെന്ന് ചൈന വ്യക്തമാക്കി. ചൈനയിലെ തനത് ഹാൻ വംശജരാണ് ഈ പേര് വ്യാപകമായി ഉപയോഗിക്കുന്നത്. ഇംഗ്ലീഷിലും ഇനി ഷീസാങ് എന്നേ ഉപയോഗിക്കാവൂ എന്ന് ചൈന ഉദ്യോഗസ്ഥരോടും മറ്റും നിഷ്കർഷിച്ചിട്ടുണ്ട്.