മധ്യപ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി പോളിങ് നടക്കുന്നത് 230 സീറ്റുകളിലേക്ക്

ഭോപ്പാല്‍: മധ്യപ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക് കടക്കുകയാണ്. 230 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് പോളിങ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുക പത്തിലധികം മണ്ഡലങ്ങളിലാണ്. ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരം നിലനിര്‍ത്തുകയാണ് ബിജെപിയുടെ മുന്നിലെ ലക്ഷ്യം.

തിരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുക പത്തിലധികം മണ്ഡലങ്ങളിലാണ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത് മുസ്ലിം വിഭാഗത്തില്‍നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണ്. ഭോപ്പാല്‍ നോര്‍ത്ത്, ഭോപ്പാല്‍ സെന്‍ട്രല്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ടിക്കറ്റുകളില്‍ ഇരുവരുടെയും മല്‍സരം.

കോണ്‍ഗ്രസ് കുത്തക മണ്ഡലമായ ഭോപ്പാല്‍ നോര്‍ത്തില്‍ ഇക്കുറി സീറ്റ് നല്‍കിയത് മുന്‍മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആരിഫ് ആഖീലിന്റെ മകന്‍ അതിഫ് ആഖീലിന്. പ്രായാധിക്യത്തെ തുടര്‍ന്ന് ആരീഫ് പിന്‍വാങ്ങിയതോടെയാണ് മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മകനെയിറക്കിയത്. അതേസമയം, മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തേടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്നാണ് ഭോപ്പാലിലെ പ്രാദേശിക ബിജെപി നേതാക്കളുടെ ആരോപണം.

© 2024 Live Kerala News. All Rights Reserved.