ന്യൂഡൽഹി: മഹാദേവ് ആപ്പ് വാതുവെപ്പ് കേസില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനോടും ശ്രദ്ധ കപൂറിനോടും ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ ഹാജരാകാൻ ആയിരുന്നു നിർദേശം. അനധികൃത വാതുവെപ്പിന് വേദിയൊരുക്കുന്ന മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് താരങ്ങളോട് ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയത്. എന്നാൽ, രൺബീർ ഇന്ന് ഹാജരായേക്കില്ല എന്നാണ് സൂചന.
സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ രൺബീർ കപൂർ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ കപൂർ ഇന്ന് അവർക്കു മുന്നിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നടന്‍ രണ്‍ബീര്‍ കപൂറിന് ആയിരുന്നു ഇ.ഡിയുടെ ആദ്യത്തെ നോട്ടീസ്. പിന്നാലെ കേസന്വേഷണത്തിന്‍റെ ഭാഗമായി ഹാസ്യതാരം കപില്‍ ശര്‍മ്മ, നടിമാരായ ഹുമ ഖുറേഷി, ശ്രദ്ധാ കപൂര്‍, ടെലിവിഷന്‍ താരം ഹീന ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസിൽ 17ലധികം ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിലാണ്.