പെന്റഗണിലെ പ്രധാന വിവരങ്ങൾ ചോർത്തിയ ഡാനിയല്‍ എല്‍സ്‌ബര്‍ഗ് അന്തരിച്ചു

ന്യൂയോർക്ക് : പെന്റഗണിലെ പ്രധാന വിവരങ്ങൾ പുറത്തുവിട്ട് വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണക്കാരനായ ഡാനിയേൽ എൽസ്ബർഗ് (92) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് ഡാനിയൽ എൽസ്‌ബർഗിന്റെ മരണം. കാലിഫോർണിയയിലെ കെൻസിംഗ്ടണിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.

മുൻ അമേരിക്കൻ മിലിട്ടറി അനലിസ്റ്റായ ഡാനിയൽ എൽസ്‌ബർഗ് 1971ലാണ് വിയറ്റ്‌നാം യുദ്ധത്തെ കുറിച്ചുള്ള യു എസ് ഗവൺമെന്റിന്റെ വഞ്ചന വെളിപ്പെടുത്തി “പെന്റഗൺ പേപ്പറുകൾ” പുറത്തുവിട്ടത്. പെന്റഗൺ പേപ്പേഴ്സ് ചോർച്ച അദ്ദേഹത്തെ “അമേരിക്കയിലെ ഏറ്റവും അപകടകരമായ മനുഷ്യൻ” എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു.

പെന്റഗണിലെ ചരിത്ര ഗവേഷകനായി ജോലി ചെയ്യവേ വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തേക്ക് കൊണ്ടുവന്ന 7000 ത്തോളം സുപ്രധാന വിവരങ്ങളാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയതും യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയതും. വാഷിംഗ്ടൺ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും മാധ്യമപ്രവർത്തകർക്കൊപ്പം നടത്തിയ വെളിപ്പെടുത്തലുകളാണ് എൽസ്ബർഗിനെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. എൽസ്ബർഗ് നടത്തിയ പോരാട്ടം പിന്നീട് നിരവധി ചലച്ചിത്രങ്ങൾക്കും പ്രമേയമായി മാറിയിരുന്നു.

© 2024 Live Kerala News. All Rights Reserved.