അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ തിരിച്ചെത്താനുള്ള സാധ്യത വർധിച്ചു

കമ്പം : ഇന്നലെ കമ്പത്ത് ജനവാസമേഖലയിൽ നിന്ന് മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്തെത്തിയ ആന അവിടെ നിന്നു പെരിയാർ വന്യജീവി സങ്കേതത്തിൽ തിരിച്ചെത്താനുള്ള സാധ്യത വർധിച്ചു. മേഘമലയുമായി അതിർത്തി പങ്കിടുന്ന പെരിയാറിലെ മംഗളാദേവി ഭാഗത്തേക്കു വരാൻ എളുപ്പമാണ്. അതല്ലെങ്കിൽ മേഘമലയിലേക്കും അവിടെ നിന്ന് മണലാർ, ഇരവിങ്കലാർ വഴി പഴയ സ്ഥലത്തേക്കും എത്താനാകും.

അരിക്കൊമ്പൻ ഇന്നലെ രാവിലെ നിലയുറപ്പിച്ച ആനഗജം മേഖലയിൽ നിന്നു 4 കിലോമീറ്റർ മാറി കൂത്തനാച്ചി വനമേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കണ്ടെത്തി. കൂത്തനാച്ചി മേഖലയിൽ ഒട്ടേറെ കാട്ടാനകളുണ്ട്. ഇവ കൂട്ടത്തോടെ വനാതിർത്തിയോടു ചേർന്നുവന്നതും അരിക്കൊമ്പൻ ആനഗജത്തിൽ നിലയുറപ്പിച്ചതും വനംവകുപ്പിനെ ആശങ്കയിലാക്കി.

പരസ്പരം കണ്ടുമുട്ടിയാൽ ആനക്കൂട്ടവും അരിക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ നടക്കുമോയെന്ന ഭയമായിരുന്നു വനംവകുപ്പിന്. ഉച്ചയോടെ കൂത്തനാച്ചിയിലെ ആനക്കൂട്ടം ഉൾവനത്തിലേക്കു കടന്നു.

© 2024 Live Kerala News. All Rights Reserved.