കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

ന്യൂഡൽഹി : കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകൾ അദ്ദേഹത്തിന് നൽകിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നൽകി പിസിസി അധ്യക്ഷനായി തുടരാൻ അനുവദിക്കും.

സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.

മൂന്നു ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങൾ വിജയം കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളിയിരുന്നു. പൂർണ ടേം അനുവദിക്കുക, അല്ലെങ്കിൽ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാർ പിന്നീട് വഴങ്ങുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.