തുര്‍ക്കിയില്‍ വന്‍ ഭൂചലനം; നിരവധി പേര് മരിച്ചതായി റിപ്പോർട്ട്

തുർക്കിയിൽ വൻ ഭൂചലനം. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നായിരുന്നു 45 സെക്കന്റ് നീണ്ടുനിന്ന ചലനം അനുഭവപ്പെട്ടത്.

ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെപ്രഭവകേന്ദ്രം. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി.

© 2024 Live Kerala News. All Rights Reserved.